Sunday 8 January 2017

വീട്ടിലേക്കൊരു ടിക്കറ്റ്

ചില യാത്രകൾ അങ്ങനെയാണ്..ഒന്നും തീർച്ചപ്പെടുത്താതെ "DESTINATIONS" ഇല്ലാത്ത യാത്രകൾ .നിങ്ങൾക്കങ്ങനെ യാത്ര ചെയ്യേണ്ടി വന്നിട്ടുണ്ടോ? എന്റെ അവസ്ഥകളിലൂടെ കടന്നു പോയാൽ നിങ്ങളും യാത്ര ചെയ്തിരിക്കും, അതുകൊണ്ടാണ് എങ്ങോട്ടാണ് എന്ന കണ്ടക്ടറുടെ ചോദ്യത്തിന് മറുപടി പറയാതെ കയ്യിലിരുന്ന 50 രൂപ ഞാൻ നീട്ടിയത്. 50 രൂപയെ ഉള്ളു പോകും വരെ പോട്ടെ , എന്നാലും പിറന്ന ഈ നാട്ടിൽ ഇനി വയ്യ.
                                              " ചേട്ടാ ഈ കാരൂർ ശിവ ക്ഷേത്രം എവിടെയാ? അടുത്തിരിക്കുന്ന പെൺകുട്ടിയെ അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത്...! ഇത്ര സുന്ദരിയായ ഒരു ഇരുപതുകാരി ഈ ഇരുപത്തിരണ്ടു വയസ്സ്കാരന്റെ കൂടെ ഇരുന്നത് സ്വാഭാവികമായും ശ്രദ്ധിക്കേണ്ടതല്ലേ? എനിക്കെന്നോട് അപകർഷതബോധം തോന്നി..പക്ഷെ മനസ്സ് കലുഷിതമാണ്..." അറിയില്ല" എന്ന് ഞാൻ അവൾക്കു മറുപടി നൽകി.."ചേട്ടാ ഈ ദുർഗ്ഗാക്ഷേത്രമോ?  "നിങ്ങൾക്കെങ്ങോട്ടാണ് പോകേണ്ടത്"?  ഞാൻ ദേഷ്യപ്പെട്ടു  .." റീജിണൽ ക്യാൻസർ സെന്ററിലേക്കാ, 'അമ്മ അവിടെയാ".. ഞാൻ വല്ലാണ്ടായി ..ഒന്നും മിണ്ടാനാകാതെ ഞാനിരുന്നു. പതുക്കെ ശബ്ദം താഴ്ത്തി ഞാൻ അവളോട് പറഞ്ഞു "ക്ഷമിക്കണം" ..  "അത്  സാരമില്ല അമ്മയുടെ ആഗ്രഹമാ ഈ ക്ഷേത്രങ്ങളിൽ പോകണം എന്നുള്ളത് ജീവിത പ്രാരബ്ധങ്ങളിൽ അത് നടന്നിട്ടില്ല , ഇപ്പോൾ ഡോക്ടർമാർ പറയുന്നത് ആറുമാസത്തെ ആയുസ്സേ അമ്മയ്ക്ക് ഉള്ളു എന്നാണ് .. അതിനകം അമ്മയുടെ ഈ ആഗ്രഹമെങ്കിലും എനിക്ക് സാധിപ്പിച്ചു കൊടുക്കണം .
                                                  ഞാൻ  പതുക്കെ ചോദിച്ചു "അച്ഛൻ" ...." അച്ഛനോ ഞാൻ ജനിക്കുന്നതിനു മുൻപ് അമ്മയോട് വഴക്കിട്ടു വീടുവിട്ടിറങ്ങിയ അച്ഛനെ ആദ്യമായ് കാണുന്നത് എന്റെ പത്താം വയസ്സിലാണ്, വെള്ളപുതപ്പിച്ച ആ ശരീരത്തെ ചൂണ്ടികാണിച്ചു ആരോ അന്ന് പറഞ്ഞു "ഇതാണ് നിന്റെ അച്ഛൻ", ആ ഒരോർമ്മ മാത്രമാണ് എനിക്ക് അച്ഛൻ. അന്നും ഇന്നും എന്നെ നെഞ്ചോട് ചേർത്തു പിടിച്ചു വളർത്തുന്നത് അമ്മയാണ്. അമ്മയാണ് എനിക്കെല്ലാം ,ഞാൻ ജീവിക്കുന്നത് തന്നെ അമ്മയ്ക്ക് വേണ്ടിയാണ് ".. ജീവിതത്തിൽ ഒരിക്കലും അമ്മയോട് സ്നേഹത്തോടെ സംസാരിച്ചിട്ടില്ലാത്ത , അമ്മയുടെ ഒരു ചെറിയ ആഗ്രഹം പോലും സാധിച്ചുകൊടുക്കാത്ത, എന്തിനധികം ഒന്നു ചോദിച്ചറിയുക  പോലും ചെയ്തിട്ടില്ലാത്ത ഞാൻ .........എനിക്ക് ചിരിക്കാൻ ആണ്  തോന്നിയത് , ദൈന്യമായ ചിരി..
                                                  റീജിണൽ   ക്യാൻസർ  സെന്ററിന് മുൻപിൽ ബസ്സ് നിന്നപ്പോൾ  അവൾ യാത്ര പറഞ്ഞു ഇറങ്ങിപ്പോയി. കണ്ണിൽ നിന്നും മറയും വരെ അവളെ ഞാൻ നോക്കി നിന്നു.. അപ്പോഴൊക്കെ എന്റെ മനസ്സ് നിറയെ അല്പം മുൻപ് വീട്ടിൽനിന്നു ഇറങ്ങിയപ്പോൾ അച്ഛന്റെ മേശപ്പുറത്തു ഞാൻ എഴുതി വെച്ച കത്തിലെ വരികളായിരുന്നു ..
                                                 "അച്ഛന്റെയും അമ്മയുടെയും ആഗ്രഹപ്രകാരം എനിക്കെന്റെ ഇഷ്ടങ്ങളും സ്വപ്നങ്ങളും ഉപേക്ഷിക്കേണ്ടി വന്നു. യന്ത്രങ്ങളുടെ ലോകത്തു ജീവിതം തള്ളി നീക്കി. സർഗ്ഗശക്തിയും ചിന്തകളും എന്നെന്നേക്കുമായി എന്നെ വിട്ടകന്നു . വികാരങ്ങൾ അടക്കി അടക്കി ഞാൻ മനുഷ്യൻ അല്ലാതായി മാറിയിരിക്കുന്നു..ഇനിയും ഇവിടെ നിന്നാൽ ഞാൻ പൊട്ടിത്തെറിക്കും . എന്നെ അന്വേഷിക്കണ്ട..യാത്ര..
ഞാൻ കണ്ടക്റ്ററെ ദയനീയമായി നോക്കി. എനിക്ക് ഒരു ടിക്കറ്റ് കൂടി വേണമായിരുന്നു , തിരിച്ചെന്റെ വീട്ടിലേക്കുള്ള ടിക്കറ്റ് .......

1 comment:

  1. ജീവിതം അങ്ങനെയാണ്.
    ചില നേരങ്ങളില്‍ നമ്മള്‍ അറിയാതെ തന്നെ
    നമ്മളെ കൊണ്ട് ഒരു "U" ടേണ്‍ എടുപ്പിക്കും...

    ReplyDelete